ഇന്ത്യ ഓസ്‌ട്രേലിയ പോരാട്ടത്തിലെ വിജയികളെ പ്രവചിച്ച് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ് അക്തർ. മത്സരത്തിൽ ഇന്ത്യ ഓസ്‌ട്രേലിയയെ തകർക്കുമെന്ന് വ്യക്തമാക്കിയ അക്തർ മൊഹമ്മദ് ഷാമിയെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തണമെന്നും രോഹിത് ശർമ്മ ഫോമിലെത്തിയാൽ ഇന്ത്യയ്ക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാകുമെന്നും കൂട്ടിച്ചേർത്തു.
ലോകകപ്പിൽ മികച്ച റെക്കോർഡല്ല ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്കുള്ളത്. 11 തവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ എട്ട് തവണയും വിജയം ഓസ്‌ട്രേലിയക്കൊപ്പമായിരുന്നു. 1983 ലും 1987 ലും 2011 ലുമാണ് ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരെ വിജയം നേടിയിട്ടുള്ളത്. കഴിഞ്ഞ ലോകകപ്പിൽ സെമി ഫൈനലിൽ ഏറ്റുമുട്ടിയപ്പോൾ 95 റൺസിനാണ് ഓസ്‌ട്രേലിയ ഇന്ത്യയെ പരാജയപെടുത്തിയത്. എന്നാൽ ഇക്കുറി കാര്യങ്ങൾ വ്യത്യസ്തമാണ് ഓസ്‌ട്രേലിയൻ ടീമിനേക്കാൾ അതിശക്തരാണ് വിരാട് കോഹ്ലി നയിക്കുന്ന ടീം ഇന്ത്യ. മത്സരത്തിൽ ഓസ്‌ട്രേലിയയെ പരാജയപെടുത്തി മധുരപ്രതികാരം ചെയ്യുകയെന്നതാകും ഇന്ത്യൻ ടീമിന്റെ ലക്ഷ്യം.