ഓൾ റൗണ്ടർ മൊയീൻ അലി ഇല്ലാതെയാണ് ഇംഗ്ലണ്ട് ബംഗ്ലാദേശിനെതിരായ മത്സരത്തിനിറങ്ങിയത്. ലിയാം പ്ലങ്കറ്റാണ് മൊയീൻ അലിയ്ക്ക് പകരക്കാരനായി എത്തിയത്. എന്നാൽ തന്റെ ഭാര്യ രണ്ടാം കുഞ്ഞിനായി ജന്മം നൽകുന്നതിനെ തുടർന്നാണ് മൊയീൻ അലി മത്സരത്തിൽ നിന്നും വിട്ടുനിന്നത്. എപ്പോഴാണ് മൊയീൻ അലി ടീമിൽ തിരിച്ചെത്തുന്നതെന്ന കാര്യം ടീം മാനേജ്‌മെന്റ് അറിയിച്ചിട്ടില്ല.
ടൂർണമെന്റിൽ ഭേദപ്പെട്ട പ്രകടനമാണ് ആതിഥേയരായ ഇംഗ്ലണ്ടിന് വേണ്ടി മൊയീൻ അലി കാഴ്ച്ചവെച്ചത്. സൗത്താഫ്രിക്കയ്ക്കെതിരായ ആദ്യ മത്സരത്തിൽ മൂന്ന് റൺസ് മാത്രം നേടി ഒരു വിക്കറ്റ് വീഴ്ത്തിയ അലി പാകിസ്ഥാനെതിരായ മത്സരത്തിൽ 19 റൺസ് മാത്രം നേടി പുറത്തായെങ്കിലും ബൗളിങിൽ പത്തോവറിൽ 50 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു.
ഇതുവരെ 98 ഏകദിനങ്ങൾ കളിച്ച മൊയീൻ അലി 25.56 ശരാശരിയിൽ 1713 റൺസും 83 വിക്കറ്റും നേടിയിട്ടുണ്ട്.