മകളുടെ മരണത്തെ തുടർന്ന് പാകിസ്ഥാൻ ക്രിക്കറ്റ് താരം ആസിഫ് അലി ഇംഗ്ലണ്ടിൽ നിന്നും നാട്ടിലേക്ക് മടങ്ങി. ക്യാൻസർ രോഗത്തെ തുടർന്നുള്ള ചികിത്സയിൽ അമേരിക്കയിൽ വെച്ചാണ് രണ്ട് വയസ്സുകാരിയായ മകൾ മരിച്ചത്. പാകിസ്ഥാൻ സൂപ്പർ ലീഗിൽ ആസിഫ് അലിയുടെ ടീമായ ഇസ്ലാമബാദ് യുണൈറ്റഡാണ് മരണം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തത്.
ലോകകപ്പിനുള്ള പ്രാഥമിക പാകിസ്ഥാൻ ടീമിലിടം നേടാൻ സാധിക്കാതിരുന്ന ആസിഫ് അലി ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മികച്ച പ്രകടനത്തെ തുടർന്ന് ലോകകപ്പിനുള്ള അന്തിമ ടീമിലെത്തിയിരുന്നു. മൊഹമ്മദ് ആമിർ, വഹാബ് റിയാസ് എന്നിവരാണ് ആസിഫ് അലിയെ കൂടാതെ ലോകകപ്പിനുള്ള അന്തിമ ടീമിൽ പുതുതായി എത്തിയ മറ്റുതാരങ്ങൾ. വെടിക്കെട്ട് ബാറ്റ്‌സ്മാനായ ആസിഫ് അലി ഇതുവരെ 16 ഏകദിന മത്സരങ്ങളിൽ നിന്നും 31.09 ശരാശരിയിൽ 342 റൺസ് നേടിയിരുന്നു.