Skip to content

ഫഖർ സമാന്റെ സെഞ്ചുറി പാഴായി ; പാകിസ്ഥാനെതിരെ ഇംഗ്ലണ്ടിന് വിജയം

പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിന് 12 റൺസിന്റെ വിജയം. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 374 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന് നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 361 റൺസ് നേടാനെ സാധിച്ചുള്ളൂ. പാകിസ്ഥാന് വേണ്ടി ഫഖർ സമാൻ 106 പന്തിൽ 138 റൺസും ബാബർ അസം 52 പന്തിൽ 51 റൺസും ആസിഫ് അലി 36 പന്തിൽ 51 റൺസും ക്യാപ്റ്റൻ സർഫറാസ് 32 പന്തിൽ 41 റൺസും നേടി മികച്ച പ്രകടനം കാഴ്ച്ചവെച്ചു.

ഇംഗ്ലണ്ടിന് വേണ്ടി ഡേവിഡ് വില്ലി, ലിയാം പ്ലങ്കറ്റ് എന്നിവർ രണ്ട് വിക്കറ്റ് വീതവും ക്രിസ് വോക്‌സ്, മൊയീൻ അലി, ആദിൽ റഷീദ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 55 പന്തിൽ 110 റൺസ് നേടിയ ജോസ് ബട്ട്ലർ, 48 പന്തിൽ 71 റൺസ് നേടിയ ക്യാപ്റ്റൻ മോർഗൻ, 87 റൺസ് നേടിയ ജേസൺ റോയ്, 51 റൺസ് നേടിയ ജോണി ബെയർസ്റ്റോ, 40 റൺസ് നേടിയ ജോ റൂട്ട് എന്നിവരാണ് കൂറ്റൻ സ്കോറിൽ എത്തിച്ചത്.

മേയ് 14 ന് ബ്രിസ്റ്റോളിലാണ് പരമ്പരയിലെ മൂന്നാം മത്സരം. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.