നിർണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് 34 റൺസിന്റെ തകർപ്പൻ വിജയം. കൊൽക്കത്ത ഉയർത്തിയ 233 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസിന് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 198 റൺസ് നേടാനെ സാധിച്ചുള്ളൂ. 34 പന്തിൽ 91 റൺസ് നേടിയ ഹർദിക് പാണ്ഡ്യയുടെ ഒറ്റയാൾ പോരാട്ടമാണ് ഒരു ഘട്ടത്തിൽ 58 ന് നാല് വിക്കറ്റ് എന്ന നിലയിലായിരുന്ന മുംബൈയെ വൻ തകർച്ചയിൽ നിന്നും കരകയറ്റിയത്. ആറ് ഫോറും ഒമ്പത് സിക്സും പാണ്ഡ്യയുടെ ബാറ്റിൽ നിന്നും പിറന്നു. എന്നാൽ മറ്റാർക്കും താളം കണ്ടെത്താൻ സാധിക്കാതിരുന്നത് മുംബൈയ്ക്ക് തിരിച്ചടിയായി.
കൊൽക്കത്തയ്ക്ക് വേണ്ടി ആന്ദ്രേ റസ്സൽ നാലോവറിൽ 25 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തി . റസ്സലാണ് മാൻ ഓഫ് ദി മാച്ച്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തയ്ക്ക് വേണ്ടി 40 പന്തിൽ 80 റൺസ് റസ്സൽ നേടിയിരുന്നു. 45 പന്തിൽ 76 റൺസ് നേടിയ ഗിൽ, 29 പന്തിൽ 54 റൺസ് നേടിയ ക്രിസ് ലിൻ എന്നിവർ മികച്ച പിന്തുണ നൽകി.